For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കാസര്‍കോട്ടെ ദളിത് ബാലന്റെ ജീവിതം നടന്‍ രവീന്ദ്രന്‍ ഹ്രസ്രചിത്രമാക്കുന്നു

കാസര്‍കോട്ടെ ദളിത് ബാലന്റെ ജീവിതം നടന്‍ രവീന്ദ്രന്‍ ഹ്രസ്രചിത്രമാക്കുന്നു

05:46 PM Jan 23, 2022 IST | UD Desk
Advertisement

കൂത്തുപറമ്പ്: കാസര്‍കോട്ടെ ദളിത് ബാലന്റെ തീക്ഷ്ണമായ ജീവിതം ചലച്ചിത്ര നടന്‍ രവീന്ദ്രന്‍ ഹ്രസ്രചിത്രമാക്കുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാസര്‍കോട് സ്വദേശി സാദിഖ് കാവില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം മോഹന്‍ലാല്‍ ചെയര്‍മാനായ കൊച്ചി മെട്രോ ഷോര്‍ട് ഫിലിം, ഫെസ്റ്റ് അബുദാബി ചാപ്റ്റര്‍ ആണ് നിര്‍മിക്കുന്നത്. കണ്ണൂര്‍ കൂത്തുപറമ്പയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായി.
അസ്ഥിത്വം തേടുന്ന ഒരു ദളിത് ബാലന്റെ കഥയാണ് ഹ്രസ്വചിത്രം പറയുന്നതെന്ന് സാദിഖ് കാവില്‍ പറഞ്ഞു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോഴുണ്ടായ അനുഭവമാണ് തിരക്കഥയാക്കിയത്. അച്ഛനാരെന്നറിയാത്ത 15 വയസുകാരന് സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന മാനസിക പീഡനങ്ങളും അതിന് ബാലന്‍ ധീരമായി നേരിടുന്നതുമാണ് പ്രമേയം. മാസ്റ്റര്‍ കെ. അനുദേവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലീനാ ലക്ഷ്മി, ഷിജിന സുരേഷ്, ഷഫീഖ് തവരയില്‍, എ.എസ്. ശ്രീരാജ്, വിജീഷ് അഞ്ചരക്കണ്ടി, മുജീബ് റഹ്‌മാന്‍, ശാന്ത, മാസ്റ്റര്‍ വിഘ്‌നേഷ്, ബേബി വൈഷ്ണവി എന്നിവരും മറ്റു പ്രധാന കഥാപപാത്രങ്ങളെ അവതരിപ്പിച്ചു.


ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സിനിമാ നിര്‍മാണ പരിശീലനം നല്‍കിയായിരുന്നു ചിത്രീകരണം. കൂടാതെ കൂത്തുപ്പറമ്പിലെ ഒട്ടേറെ പേര്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചു. ഹരിപ്രസാദ്, ഫൈസല്‍ എറണാകുളം എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എ.എസ്. ശ്രീരാജ് ശബ്ദലേഖനം നിര്‍വഹിച്ചു. കൂത്തുപ്പറമ്പ് മുനിസിപാലിറ്റിയുടെ സമ്പൂര്‍ണ സഹകരണം കൊണ്ടാണ് ചിത്രീകരണവും ശില്പശാലയും വിജയകരമായി നടത്താന്‍ സാധിച്ചതെന്ന് രവീന്ദ്രന്‍ പറഞ്ഞു. നേരത്തെ ശില്പശാല കുത്തുപറമ്പ് ചെയര്‍പേഴ്‌സന്‍ സുജാത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ മുഹമ്മദ് റാഫി, ബിജു, കെ.അജിത എന്നിവര്‍ സംബന്ധിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൊച്ചി മെട്രോ ഷോര്‍ട് ഫിലിം ഫെസ്റ്റ് ചലച്ചിത്രദൃശ്യഭാഷാ സാക്ഷരതാ ക്ലാസുകള്‍ നടത്തുമെന്ന് രവീന്ദ്രന്‍ പറഞ്ഞു. അടുത്ത ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം പിന്നീട് അറിയിക്കും.
1980കളില്‍ മലയാളം, തമിഴ് സിനിമകളില്‍ തിരക്കുള്ള നടനായിരുന്ന രവീന്ദ്രന്‍ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന് ശേഷം താത്കാലിക വിട പറഞ്ഞ് കൊച്ചി മെട്രോ ഷോര്‍ട് ഫിലിം ഫെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി ഗോള്‍ഡ്, കെട്ട്യോളാണെന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി. ദുബായില്‍ മാധ്യമ പ്രവര്‍ത്തകനായ സാദിഖ് കാവില്‍ നേരത്തെ ഷവര്‍മ എന്ന ഹ്രസ്വചിത്രത്തിന് രചന നിര്‍വഹിച്ചു. റെഡ് എന്ന ഹ്രസ്വ ചിത്രം രചിച്ച് സംവിധാനം ചെയ്തു.

Advertisement

 

Advertisement