For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
എ ഐ ക്യാമറ  ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും

എ.ഐ ക്യാമറ: ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും

05:15 PM May 24, 2023 IST | Utharadesam
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗതാഗതമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എ.ഐ ട്രാഫിക ക്യാമറകള്‍ വഴി ജൂണ്‍ അഞ്ചു മുതല്‍ പിഴയീടാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്.
ഈ സാഹചര്യത്തില്‍ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നല്‍കിയ ശേഷം പിഴയീടാക്കി തുടങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക 250 രൂപയാണ്. അമിതവേഗം, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഫോണ്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എ.ഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. നിയമലംഘനം ക്യാമറ പിടികൂടിയാല്‍ ഉടന്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ ഇ-ചെല്ലാനുമെത്തും. 30 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസയച്ച് തുടര്‍ നടപടികളിലേക്ക് കടക്കും.

Advertisement
Advertisement